Saturday, 17 August 2013

Electric train to calicut

കോഴിക്കോട്: ഷൊറണൂരിനും കോഴിക്കോടിനും ഇടയിലുള്ള പാതവൈദ്യുതീകരണം പൂര്‍ത്തീകരിച്ച് 2014 മാര്‍ച്ചോടെ ഈ റൂട്ടില്‍ ഇലക്ട്രിക്ക് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു.കോഴിക്കോട് സ്റ്റേഷനില്‍ പാതവൈദ്യുതികരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.2015 മാര്‍ച്ച് മാസത്തോടെ മംഗലാപുരംവരെയുള്ള പാതവൈദ്യുതീകരണം പൂര്‍ത്തിയാക്കും. കോഴിക്കോട് റെയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് വടക്കുഭാഗത്തുള്ള ഒന്നാം മേല്‍പ്പാലം പാതവൈദ്യുതികരണപ്രവൃത്തിയുടെ ഭാഗമായി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടി. മണ്ണുപരിശോധ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ പാലം ഉയര്‍ത്താനുള്ള നടപടി ആരംഭിക്കും. ഫിബ്രവരിക്ക് മുമ്പ് ഇത് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് -രാകേഷ് മിശ്ര പറഞ്ഞു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കണക്ഷന്‍ സ്റ്റേഷനായി അങ്കമാലി പരിഗണിച്ച് ജനശതാബ്ദിക്ക് അവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. ആവശ്യപ്പെട്ടു. ഇത് നടപ്പാക്കാന്‍ സാധിക്കുന്നതാണോ എന്ന് പരിശോധിക്കും. ഒപ്പം, കടലുണ്ടിയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ച് അവിടെ ഏറനാട് എക്‌സ്​പ്രസ്സ് നിര്‍ത്തണമെന്ന എം.പി.യുടെ ആവശ്യവും പരിഗണിക്കും.ഷൊറണൂരിനും കോഴിക്കോടിനുമിടയിലുള്ള റെയില്‍പാതഇരട്ടിപ്പിക്കല്‍ പ്രവൃത്തി ഈ വര്‍ഷംതന്നെ പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി യാര്‍ഡ് പുനര്‍നിര്‍മാണപ്രവൃത്തി നടത്തുന്നത് സീസണ്‍ സമയത്തെ വണ്ടികളെ ബാധിക്കാതെ നടപ്പിലാക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. റെയില്‍വേ ജനറല്‍ മാനേജറോട് ആവശ്യപ്പെട്ടു. നിലവില്‍ പോത്തന്നൂരിനടുത്താണ് യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത്. ഓണാവധിക്കും ശേഷവും നവരാത്രി അവധിക്കും ഇടയില്‍ ഷൊറണൂരിലെ യാര്‍ഡ് പ്രവൃത്തി നടത്താമെന്നാണ് നിര്‍ദേശം.ദക്ഷിണറെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജെ.എസ്.പി. സിങ്, ദക്ഷിണറെയില്‍വേ ചീഫ് എന്‍ജിനീയര്‍ (ബ്രിഡ്ജസ്) ലല്ലു സിങ്, ദക്ഷിണ റെയില്‍വേ ചീഫ് പ്രോജക്ട് മാനേജര്‍ (പാത വൈദ്യുതീകരണം) ഉദയകുമാര്‍, ചീഫ് എന്‍ജിനീയര്‍ കണ്‍സ്ട്രക്ഷന്‍സ് (എറണാകുളം) ജയകുമാര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ അരമണിക്കൂറോളം എം.പി.യും റെയില്‍വേ ജനറല്‍ മാനേജറും ചര്‍ച്ചനടത്തി.

No comments:

Post a Comment